Pages

February 28, 2012

യാത്ര

                   അതിരാവിലെ അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ഇത്രയും നാളുകള്‍ക്കു ശേഷം എന്തിനാണ് ഇങ്ങനെ ഒരു മനംമാറ്റം എന്ന് അജയന്‍ വെറുതെ ചിന്തിച്ചു. തനിക്കു തീരുമാനം എടുക്കാനാവാതെ വരുമ്പോഴെല്ലാം നിമിത്തങ്ങള്‍ക്ക് കീഴടങ്ങുന്ന പതിവുരീതി തന്നെ ശരണം എന്ന് അയാള്‍ സ്വയം സമാധാനിച്ചു. സുഹൃത്തുക്കളെ കാണാന്‍ പോകുന്നത് ആദ്യമായൊന്നുമല്ല. അതില്‍ പുതുമയും ഇല്ല. എന്നാല്‍ എല്ലാവരും വിലമതിക്കുന്ന ആ സൗഹൃദത്തെ തനിക്കുമാത്രം ഇത്ര ഭാരമായി തോന്നിയതെന്തെന്നു അയാള്‍ക്ക് തന്നെ വിശദീകരിക്കാനുമായില്ല.

'അജയാ, എവിടേക്കാ ഈ അതിരാവിലെ ?
മാഷ്‌ ആണ്. മാഷിനെ ഈ നേരത്ത് ഇവിടെ പ്രതീക്ഷിച്ചതേയില്ല. മാഷിനു വല്ലാതെ  വയസ്സായിരിക്കുന്നു. എങ്കിലും ഉന്മേഷത്തിന് ഒരു കുറവുമില്ല. തന്നെ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ കുറേക്കാലമായി മാഷെ കണ്ടിട്ട്.
'അനന്തനെ കാണാന്‍ പോകുകയാണ് '. ഉത്തരം കേട്ടതേ മാഷിന്റെ മുഖം വല്ലാതായത് ശ്രദ്ധിച്ചു. പക്ഷെ മാഷൊന്നും പറഞ്ഞില്ല.
"ഇപ്പോഴെന്താ പോകാന്‍ തീരുമാനിച്ചത് "എന്ന് മാഷും
"മാഷെന്താ രാവിലെ ഇവിടെ" എന്ന് ഞാനും ചോദിച്ചത് ഒന്നിച്ചായിരുന്നു. മാഷ്‌ പറഞ്ഞു തുടങ്ങി "രാവിലെ എന്നും നടക്കാന്‍ വരുന്നുണ്ട്. ആരോഗ്യം നോക്കാനൊന്നുമല്ല. ആരോടെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിക്കണമെങ്കില്‍ ഈ സമയത്തേ കിട്ടൂ. കൂട്ടുകാര്‍ ഒക്കെ പോയി. വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല. എല്ലാവരും ടി വി യുടെ മുന്നില്‍ ആയിരിക്കും. വീട്ടില്‍ മറ്റുള്ളവര്‍ക്കും ഒരു ബുദ്ധിമുട്ടാകരുതല്ലോ?
"എല്ലാവരുടെ കാര്യവും ഇപ്പോള്‍ അങ്ങിനെ ഒക്കെ തന്നെയാണ് "
ഞാന്‍ പറഞ്ഞു തുടങ്ങി. അപ്പോഴേക്കും മാഷിന്റെ നടത്തകൂട്ടുകാര്‍ വിളിച്ചു. ഞാന്‍ അനന്തന്റെ കാര്യം പറഞ്ഞില്ല. മാഷിനും മനസ്സിലായെന്നു തോന്നി. ഒന്നും മിണ്ടാതെ ചുമലില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി മാഷ്‌ ഒരു നിമിഷം നിന്നു.എന്തോ പറയാന്‍ ആഞ്ഞ ശേഷം മിണ്ടാതെ തിരിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക്‌ നീങ്ങി. വീണ്ടും നടന്നു തുടങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയില്‍ വിട്ടുനിന്ന തണുപ്പ് വീണ്ടും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരസ്വസ്ഥത മനസ്സില്‍ തോന്നിയെങ്കിലും അതധികനേരം നീണ്ടുനിന്നില്ല.

               ട്രെയിനില്‍ അധികം തിരക്കുണ്ടായിരുന്നില്ല. മിക്കവരും ഉറക്കത്തിലായിരുന്നു. വേഗം കൂടിയതോടെ അരിച്ചിറങ്ങിയ തണുപ്പ് കീറിമുറിക്കാന്‍ തുടങ്ങിയതോടെ ഷട്ടര്‍ താഴ്ത്തി വച്ച് ഉറങ്ങാന്‍ ശ്രമിച്ചു. ഉറങ്ങാനുള്ള ശ്രമം ഓര്‍മ്മകള്‍ ഉണര്‍ത്തിയതേയുള്ളൂ.സ്കൂള്‍ കാലഘട്ടത്തില്‍ വച്ച് അനന്തനെ അറിയാമായിരുന്നെങ്കിലും അത് വെറും അറിവ് മാത്രമായിരുന്നു. അവന്റെ അതിജീവനമാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവരെ ബാധിക്കുന്നത് തിരിച്ചറിഞ്ഞത് മാഷ്‌ മാത്രം ആയിരുന്നു. പറ്റിക്കപ്പെടുമ്പോഴും തോല്‍പ്പിക്കപ്പെടുമ്പോഴും അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ലാഭനഷ്ടങ്ങളും ഒന്നും കണക്കിലെടുത്തിരുന്നില്ല. കോളേജില്‍ എത്തിയപ്പോള്‍ തിരിച്ചറിവായെങ്കിലും വിട്ടുകൊടുക്കുന്ന ശീലത്തിന് മാറ്റം വന്നിരുന്നില്ല. ആദ്യം ട്രയിനിലെ യാത്രകളിലും പിന്നെ ഹോസ്റ്റലിലും കൂടെയുണ്ടായിരുന്നപ്പോള്‍ അവന്റെ ലക്ഷ്യത്തില്‍ കൂട്ടായിരിക്കാനും മാര്‍ഗ്ഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 
                    ഏതൊരു പെണ്ണിനോടും കുറച്ചു സമയം കൊണ്ട് കൂട്ടുകൂടാനും പിന്നെ ആ ബന്ധങ്ങള്‍ അവന്റെ ഇഷ്ടത്തിനൊപ്പം മാത്രം മുന്നോട്ടു കൊണ്ടുപോകാനും അവന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിഞ്ഞുമാറാനും ഒടുവില്‍ പ്രത്യക്ഷപ്പെട്ടു മര്‍ദ്ദനമേറ്റതിന്റെ സഹതാപം പിടിച്ചു പറ്റാനും അവനു കഴിവുണ്ടായിരുന്നു. ഒടുവില്‍ അവനെത്തെടി വന്നവരില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള ശ്രമത്തിനിടയില്‍ എനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നിടത്തു നിന്നാണ് അവന്റെ സ്നേഹം എന്നോടുള്ള കടപ്പാടായി മാറുകയും എന്നില്‍ അതൊരു ഭാരമായി അവശേഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. അപ്പോഴേക്കും ഞങ്ങളുടെ പഠന കാലം കഴിഞ്ഞിരുന്നു. അവന്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതോ രാഷ്ട്രീയക്കാരന്റെ ബിനാമിയായി ബിസിനസ്സ്   തുടങ്ങുകയും പിന്നെ അതവസാനിപ്പിച്ച് സ്വന്തം നിലയില്‍ തുടങ്ങി കുറച്ചുകാലം കൊണ്ടുതന്നെ അതൊരു വലിയ ബിസിനസ്സ് സാമ്രാജ്യമായി വളര്‍ത്തുകയും ചെയ്തു. അപ്പോഴേക്കും ഞാനൊരു ചെറിയ ജോലിയുമായി നാട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നു.
                             എന്നെ പണ്ട് ഉപദ്രവിച്ചവരെ അവന്‍ തെരഞ്ഞുപിടിച്ചു വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനോടുള്ള അകല്‍ച്ച കൂടിയിരുന്നു. പഴയതൊന്നും ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല, മറക്കാന്‍ അവനും. അവന്റെ അന്വേഷണങ്ങള്‍ക്ക് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു,സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. എന്നാല്‍  എന്റെ കാര്യങ്ങള്‍ ഞാന്‍ പോലുമറിയാതെ സാധിച്ചുതരാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനെ കാണാന്‍ ക്ഷണിച്ചപ്പോഴൊന്നും പോയില്ല. എന്നെ തിരക്കി വന്ന ദിവസം ഞാന്‍ നാട്ടിലുമില്ലായിരുന്നു. ഒഴിവായതാണെന്ന് അവന്‍ കരുതിയിട്ടുണ്ടാവും. ഇപ്പോള്‍ അവന്‍ നാട്ടില്‍ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള മെസ്സേജ് അയച്ചപ്പോഴും ഞാന്‍ വരുന്നുണ്ടെന്ന് അവനു തോന്നിയിട്ടുണ്ടാവില്ല. ഞാന്‍ പറഞ്ഞതുമില്ല.

                 രാവിലെ സിറ്റിയില്‍ കാലുകുത്തുമ്പോഴും അവനെ കാണാന്‍ പോകുമോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. ഒടുവില്‍ ആ വലിയ ഹോട്ടലിന്റെ റിസെപ്ഷനില്‍ അനന്തന്റെ പേര് പറയുമ്പോള്‍ വേഷം കണ്ടാവണം അവര്‍ ചുഴിഞ്ഞൊന്നു നോക്കി. ഫോണില്‍ റൂമിലേക്ക്‌ വിളിച്ച് അന്വേഷിച്ചശേഷം സംസാരിച്ചപ്പോള്‍ ആദരവ് കൂടിയത് പോലെ... തോന്നിയതാവുമോ?അനന്തന്‍ നേരിട്ട് സ്വീകരിക്കാന്‍ വന്നപ്പോള്‍ ആദരവ് അത്ഭുതമായി മാറിയത് അയാള്‍ ശരിക്കും കണ്ടു.

"അജയാ നീ വരുമെന്ന് ഞാന്‍ കരുതിയതേയില്ല" അവന്റെ മുഖത്ത് സന്തോഷമോ അത്ഭുതമോ ആശ്ചര്യമോ എന്നറിയാന്‍ പറ്റാത്ത ഒരു ഭാവം.
റൂമിലേക്ക്‌ പോകുമ്പോള്‍ അനന്തനെ വെറുതെ ഒന്ന് ശ്രദ്ധിച്ചു. പഴയ പ്രസരിപ്പിനു മാറ്റമൊന്നുമില്ല. സ്നേഹം അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു. എങ്കിലും അതിനിടയില്‍ എവിടെയോ ഒരു മടുപ്പ് തോന്നിപ്പിച്ചു. തന്റെ നിരീക്ഷണത്തിലെ തകരാറാകാം. അയാള്‍ വീണ്ടും അനന്തന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. ചോദിച്ചു കൊണ്ടേയിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നാട്ടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും ഒക്കെ. മാഷിനെക്കുറിച്ചു ചോദിച്ചത് മാത്രം മനസ്സില്‍ തങ്ങി നിന്നു. പറഞ്ഞു തന്നത് അവഗണിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ ജീവിതം അനുഭവിപ്പിച്ചു പഠിപ്പിച്ചപ്പോള്‍ ആണ് ഉള്‍ക്കൊണ്ടതെന്ന കുമ്പസാരത്തിനു പുതുമയില്ലായിരുന്നു. എങ്കിലും കേട്ടിരുന്നു. ജീവിതത്തിലെ അപൂര്‍വ്വം തോല്‍വിയായി അവന്‍ കണ്ടിരുന്ന ആദ്യ കാമുകി അമ്മു-അവനോടൊപ്പം പോകാതിരുന്നത് ജീവിതത്തിന്റെ അര്‍ത്ഥം സമ്പത്ത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണെന്ന് അറിയാനും അവനു കാലങ്ങള്‍ വേണ്ടി വന്നു... ഉത്തരങ്ങള്‍ മുറിഞ്ഞപ്പോഴും ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന അവന്‍ ഉത്തരത്തിനായി കാത്തു നിന്നത് അവിടെ മാത്രമായിരുന്നു. അവള്‍ സുഖമായിരിക്കുന്നെന്നു പറഞ്ഞപ്പോള്‍ ലോകത്തെവിടെയായാലും എന്നും അന്വേഷിക്കുന്ന മകളെയും ഒരിക്കലും അന്വേഷിക്കാത്ത ഭാര്യയെയും കുറച്ചു വാക്കുകളില്‍ വരച്ച് അവന്‍ തന്റെ തിരിച്ചറിവ് പങ്കുവച്ചു. ആ റൂമിന്റെ ഭംഗിയും വിശേഷങ്ങളുടെ ആര്‍ദ്രതയും തമ്മിലുള്ള പൊരുത്തമില്ലായ്മ ഓര്‍ക്കാതെ രണ്ടുപേരും നഷ്ടപ്പെട്ട കാലഘട്ടം ഓര്‍മ്മകളില്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

                              ഒടുവില്‍ എപ്പോഴോ വിശപ്പിനെക്കുറിച്ചും അതിഥിസല്ക്കാരത്തെക്കുറിച്ചും അവന്‍ ബോധവാനായി. ഞാന്‍ കഴിച്ചെന്നു പറഞ്ഞപ്പോള്‍ അവന്‍ ഒന്നും പറഞ്ഞില്ല. എന്റെ ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ അവന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് അവന്‍ ബാത്റൂമിലേക്ക്‌ പോയി. തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടത്.

അവന്റെ ശത്രുക്കള്‍ മരണദൂതുമായി വന്നത് അവനു നല്‍കാതെ ഏറ്റുവാങ്ങിയപ്പോള്‍ ഈ ജീവിതത്തിലെ അവസാനകര്‍മ്മവും പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം ബാക്കിയായി.  

ദൂരെ എവിടെയോ നിന്നെന്നപോലെ അനന്തന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.അതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.അവശേഷിച്ച ജീവനില്‍ മാഷിന്റെ കണ്ണുകളിലെ ഭാവവും പറയാനാഞ്ഞ വാക്കുകളുടെ അര്‍ത്ഥവും തിരഞ്ഞ് ഞാന്‍ കാത്തുനിന്നു.