Pages

September 21, 2011

മണ്ണാങ്കട്ടയും കരിയിലയും ...

മണ്ണാങ്കട്ട  യാഹൂവില്‍ അവതരിച്ചു.
ചാറ്റില്‍ വിളനിലം കണ്ടെത്തി 
ജി മെയില്‍ കണ്ടു മോഹിച്ചു 
യാഹൂനെ മൊഴി ചൊല്ലി മതം മാറി.

ജി മെയിലില്‍ പുതിയ വിലാസം ഉണ്ടാക്കി 
ഓര്‍ക്കുട്ടില്‍ കൂട്ടുകാരും  ബന്ധുക്കളും നിറഞ്ഞു
വീണ്ടും മടുത്തപ്പോള്‍ പഴയ കൂട്ട് വെട്ടി 
 വിലാസം  മിനുക്കാന്‍ മുഖപുസ്തകം ഉണ്ടാക്കി.

മതില്‍ കെട്ടി പെയിന്റടിച്ചു അതില്‍ ഒളിച്ചിരുന്നു  
ആരാന്റെ വസ്തുക്കള്‍ തൂക്കി അത്  അലങ്കരിച്ചു.
പ്രൊഫൈലിന്റെ മീശയെടുത്തു 
പോസ്റ്റിലും ലൈക്കിലും കുളിര് കോരി. 

കാഴ്ചകള്‍ തേടി കരിയിലകള്‍ ചുറ്റും കൂടി 
കരിയിലകള്‍  തുന്നിക്കൂട്ടി 
ഗ്രൂപ്പ്‌ കളിയ്ക്കു മണ്ണാങ്കട്ട കാവലിരുന്നു 
പറന്നുപോയവരെ എറിഞ്ഞു കൊന്നു. 

മതിലിന്റെ ആലസ്യത്തില്‍ നിന്നും 
ബൂലോഗ മായകാഴ്ച്ചകള്‍ വരയ്ക്കാന്‍  
പറന്നവരുടെ വീഴ്ചകള്‍ 
നിലവിളികളായ്‌  പോസ്ടുകളായ്‌ പിറന്നു. 

കരിയില കമന്റുകളില്‍ 
ബൂലോഗ സാഹിത്യം വളര്‍ന്നു 
വിലയില്ലാ വാക്കുകളി ല്‍ 
ഇമേജ് അപ്പൂപ്പന്‍താടിപോലുയര്‍ന്നു.

മുഖപുസ്തക ബൂലോഗ വലകളില്‍ 
മണ്ണാങ്കട്ടയും കരിയിലകളും 
കാറ്റും മഴയുമില്ലാത്ത ലോകം 
ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

September 11, 2011

അസ്തിത്വം

കരച്ചില്‍ ജനനത്തിന്റെ അടയാളം 
പിന്നെ ശൂന്യതയില്‍ സ്നേഹം നിറഞ്ഞു 
മുലപ്പാലില്‍ കരച്ചിലടങ്ങി.
താരാട്ടുകള്‍  ജീവിതത്തിനു താളമായി.

ഓര്‍മ്മകള്‍ തെളിഞ്ഞത് കുസൃതികളില്‍ 
പിന്നെ കുസൃതികള്‍ സ്നേഹം മറച്ചു 
കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി
കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും.

കാമം കണ്ണ് കാട്ടിയപ്പോള്‍ 
പ്രലോഭനം പൊയ്മുഖങ്ങള്‍ അഴിച്ചു  മാറ്റി
സ്നേഹത്തിന്  അര്‍ഥം മാറിയപ്പോള്‍ 
കൂട്ടുകാരി അകന്നു മാറി.

തെരുവിലെ ലോകം വഴികാട്ടിയായി 
നിലനില്‍പ്പ്‌ നയിക്കാന്‍ പഠിപ്പിച്ചു.
അണികള്‍ അധികാരം നല്‍കി 
അധികാരം ആദരവ് നല്‍കി.

ജീവിതം ജീവിതാസക്തിയായപ്പോള്‍ 
ഓര്‍മ്മകള്‍ ദൈര്‍ഘ്യം കുറഞ്ഞില്ലാതായി.
അസ്തിത്വം   ഇല്ലാതാകുന്നത് 
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.