Pages

July 29, 2011

ജീവിതലഹരി

പതിര് വിതച്ചു കാത്തിരുന്നവന്റെ ജീവിതത്തില്‍ 
വിത്തായ്‌ വന്നവള്‍ക്കായ് അലയുന്നു ഞാന്‍ 
വീഞ്ഞിന്‍ ലഹരിയില്‍ നിന്നും അടര്‍ന്നുമാറി 
പ്രണയലഹരി ഞരമ്പില്‍ പടര്‍ത്തി ഞാന്‍ .

നിന്റെ സ്വപ്നങ്ങളില്‍ കോര്‍ന്നു കിടന്നു ഞാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട് പണിതു 
നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി 
ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.

മാറ്റങ്ങള്‍ ആസ്വാദ്യമായി,വേദനകള്‍ ലഹരിയായ് 
കൈവിടലുകളില്‍ ആഹ്ളാദം നുരകുത്തി. 
നേര്‍കാഴ്ചകള്‍ മങ്ങുമ്പോഴും, 
ഉള്‍ക്കാഴ്ചയില്‍ സ്നേഹം വിങ്ങി.

ഒടുവില്‍ എന്‍റെ മനസ്സില്‍ കല്ലെറിയാന്‍ ഞാന്‍ ബാക്കിയായി
ആ ഓളങ്ങള്‍ എനിക്കിഷ്ടമായിരുന്നു. 
ജീവിതം എനിക്കിന്ന് ലഹരിയാണ് 
നോവിന്റെ ചലനങ്ങള്‍ വേദനിപ്പിക്കുന്ന ലഹരി. 

July 24, 2011

വൃത്തത്തില്‍ ജീവിക്കുന്നവര്‍

വൃത്തത്തില്‍ ജീവിക്കുന്നവര്‍ 
അവര്‍ക്ക് കിഴക്കും പടിഞ്ഞാറുമില്ല.
തെക്കും വടക്കുമില്ല.
ആ വൃത്തമാവരുടെ ലോകം. 

അവര്‍ , വൃത്തത്തിനു പുറത്ത് വഴി തെറ്റുന്നവര്‍ 
പുറം ലോകത്തെ ഭയക്കുന്നവര്‍ 
ഞാനെന്ന ഭാവം വെടിഞ്ഞവര്‍ 
അകകണ്ണില്‍  ലോകം അറിയുന്നവര്‍ .

അപരന്റെ യാത്രയ്ക്കായ് മാറിനടന്ന 
വഴിയും തന്റ്റെതെന്നറിവുള്ളവര്‍ .
തുടങ്ങിയെടത്താണ് ഒടുക്കമെന്നറിവുള്ളവര്‍
പ്രലോഭനങ്ങള്‍ അതിജീവിച്ചവര്‍ . 

അവരിലൊരാളാകാനൊരു മോഹം 
ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചു, വരകള്‍ ദിശതെറ്റി
എന്നെയും കൂട്ടി എവിടെയ്ക്കോ പോയി 
എന്റെ ലോകം വൃത്തത്തിലേക്ക് ഒതുങ്ങിയില്ല. 

വഴിതെറ്റി ദിശ മാറി യാത്രകള്‍ അനന്തമായി, 
ഇരുണ്ട വഴികളില്‍ തെളിഞ്ഞ കോണുകള്‍ 
ദിശകള്‍  ചൂണ്ടിക്കാട്ടി പരിഹസിച്ചു.
യാത്രകള്‍ തിരിച്ചുവരവ് ഇല്ലാത്തതായി. 

കൂട് വിട്ടു കൂട്ടംതെറ്റി ഒഴിഞ്ഞു മാറിയ വഴികളിലും 
ആളുകള്‍  നിറുകയില്‍ കാല്പാടുകള്‍ സമ്മാനിച്ചു.
ഇന്ന് വൃത്തത്തിനും ചതുരത്തിനുമിടയില്‍ 
ദിശയില്ലാതലയുന്നു ഞാന്‍ .  

July 10, 2011

കാല്പാടുകള്‍

കാല്പാടുകള്‍ ആദ്യം പതിഞ്ഞത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍
സുരക്ഷിതത്വം തേടിയ ആദ്യ യാത്ര
പിന്നെ അച്ഛന്റെ നെഞ്ചില്‍ കളിക്കാന്‍ ഇടം തേടി

സുഹൃത്തിനെ തേടിയും സുഹൃത്തുക്കളില്‍ നിന്നോടിയും
ഓര്‍ക്കാനും മറക്കാനും ശ്രമിക്കുന്ന പല വഴികളില്‍ ,
കൂട്ടുകാരിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഒറ്റയടിപ്പാതയില്‍
പിന്നീട് കാല്‍പ്പാടുകള്‍ക്ക് കൂട്ടായി ഒപ്പം നടന്നു. ജീവിത സായാഹ്നം വരെ.

ജീവിത വഴികളില്‍ പതിഞ്ഞും പതിയാതെയും അനേകം കാല്പാടുകള്‍ .
ഒടുവില്‍ കാല്പാടുകള്‍ മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
കാല്പാടുകള്‍ പതിക്കാന്‍
അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

July 03, 2011

യാത്ര

നേര്‍ത്ത പനിയുമായ് പടിയിറക്കം... 
അമ്മയുടെ കണ്ണിലെ കാര്‍മേഘവും 
അച്ഛന്റെ കണ്ണിലെ കനലും 
പനിച്ചൂടില്‍ അറിഞ്ഞതേയില്ല.

കൂട്ടുകാര്‍ അവനെ  കാത്തിരുന്നപ്പോള്‍  
അവന്‍ രാത്രിവണ്ടിയെക്കാത്തിരുന്നു.
ദുശ്ശീലങ്ങള്‍ കൂട്ടുകാര്‍ക്ക് ശീലം, 
കാത്തിരിപ്പുകള്‍ അവസാനിക്കുന്നതങ്ങിനെ.

രാത്രിവണ്ടി ചൂടും വിയര്‍പ്പും ചൂരുമായി 
അവന്റെ അബോധം അതിജീവനത്തിനു കൂട്ടായി 
പനിച്ചൂടും സ്വപ്നങ്ങളും യാത്രയ്ക്ക് കൂട്ടായി 
യാത്രാവസാനം അവന്‍ അവളെ കണ്ടെത്തി 

അവള്‍ അവന്റെ രൂപം മാറി വരച്ചു, മനമില്ലാമനസ്സോടെ
അവന്‍ അവളെ ഉള്‍ക്കൊണ്ടു, പച്ചയായി 
അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
വാക്കുകള്‍ കൈവിട്ടുപോകുമെന്ന പേടിയില്‍, 
അവള്‍ കേട്ടുകൊണ്ടിരുന്നു,
കേള്‍വിയും സ്വപ്നമാകുമെന്നോര്‍ത്ത്

രാത്രിവണ്ടിക്ക് യാത്ര പറയുമ്പോള്‍ 
നക്ഷത്രങ്ങള്‍ വിരിഞ്ഞ കണ്ണുകള്‍ യാത്രാനുമതി തന്നു.
ആലിംഗനത്തില്‍ പേടിയില്ലാതമരുമ്പോള്‍
പനിച്ചൂട് അവളെ പൊള്ളിച്ചത് അവന്‍ അറിഞ്ഞില്ല.

പ്രതീക്ഷയുടെ, വിരഹനൊമ്പരത്തിന്റെ പതിവ് കാഴ്ചയ്ക്ക് 
അയാള്‍ പിന്തിരിഞ്ഞു നോക്കിയില്ല.
അതായിരുന്നില്ല അവളുടെ മുഖത്തെന്ന്‍ 
അയാള്‍ അറിഞ്ഞതുമില്ല.

മടക്കയാത്രയില്‍ ഒന്നും അയാള്‍ അറിഞ്ഞില്ല.
രാത്രിവണ്ടിയുടെ വാതില്‍പടിയില്‍ നിന്നും 
പനിമനസ്സുമായി മരണത്തിലേക്കൂര്‍ന്നു പോകുമ്പോള്‍ 
അയാളുടെ മനസ്സ് കിനാക്കളില്‍ സുരക്ഷിതമായി ഉറങ്ങി.